ചേര്‍ത്തല: കോവിഡ്‌ ബാധിതരുടെ വീടിന്‌ നേരെ ആക്രമണം നടത്തിയ രണ്ട്‌ പേര്‍ പിടിയില്‍. വയലാര്‍ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ കടവില്‍ കോവിലകത്ത്‌ അനീഷ്‌ (35), ഞാറക്കാട്ട്‌ രജീഷ്‌ (31) എന്നിവരെയാണ്‌ ചേര്‍ത്തല അറസ്‌റ്റ് ചെയ്‌തത്‌. കുടുംബാംഗങ്ങള്‍ രോഗം പരത്തുന്നെന്ന വിരോധത്തിന്റെ പേരിലാണ്‌ ആക്രമണം നടത്തിയതെന്ന്‌ പ്രതികള്‍ സമ്മതിച്ചതായും അനീഷാണ്‌ കല്ലെറിഞ്ഞതെന്നും രജീഷാണ്‌ ബൈക്ക്‌ ഓടിച്ചിരുന്നതെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ്‌ പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന്‌ വീടിന്‌ നേരെ കല്ലെറിയുകയായിരുന്നു. ജനല്‍ ചില്ലുകളടക്കം തകര്‍ന്നു. സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഗതാഗത തിരക്കില്ലാത്ത റോഡിലൂടെ ആക്രമം നടന്ന സമയത്ത്‌ മൂന്ന്‌ വാഹനങ്ങള്‍ കടന്ന്‌ പോയ ദൃശ്യങ്ങളാണ്‌ ലഭിച്ചത്‌. ഇതേ തുടര്‍ന്ന്‌ പ്രദേശവാസികളായ 200 ഓളം പേരെ പോലീസ്‌ ചോദ്യം ചെയ്യുകയും നിരവധി പേരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ സമീപവാസികളായ പ്രതികളിലേക്ക്‌ അനേ്വഷണം എത്തിയത്‌.

കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതോടെ ഇരുവരും കുറ്റം സമ്മതിച്ചു. പ്രതികളെ സ്‌ഥലത്തെത്തിച്ച്‌ തെളിവെടുത്തു.ആക്രമം നടന്ന വീട്ടിലെ അഞ്ച്‌ പേര്‍ക്ക്‌ കോവിഡ്‌ രോഗബാധ സ്‌ഥിരീകരിച്ചിരുന്നു. മൂന്ന്‌ ബന്ധുക്കള്‍ക്കും പരിശോധനയില്‍ രോഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടമ്മ ആശുപത്രിയിലേക്ക്‌ പോകാന്‍ ആംബുലന്‍സ്‌ കാത്ത്‌ നില്‍ക്കുമ്ബോഴാണ്‌ അക്രമമുണ്ടായത്‌. ഒപ്പമുണ്ടായിരുന്ന മകന്‍ വാട്‌സ് ആപ്പ്‌ സന്ദേശത്തിലൂടെയാണ്‌ പോലീസിനെ വിവരം അറിയിച്ചത്‌.