കൊവിഡിനെപ്പറ്റി ഭയപ്പെടുത്തുന്ന വാർത്തകൾ പങ്കുവച്ചാൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന പ്രചാരണം വ്യാജമെന്ന് കേരള പൊലീസ്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഒരു അറിയിപ്പ് കേരളാ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്ന് പൊലീസ് അറിയിക്കുന്നു.
‘സമൂഹ മാധ്യമ ഗ്രൂപ്പുകൾ എല്ലാം സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്….. എന്ന് തുടങ്ങുന്ന ഒരു വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ കേരളാ പോലീസിന്റെ അറിയിപ്പ് എന്ന വ്യാജേന പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു അറിയിപ്പ് കേരളാ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.’- ഇങ്ങനെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
സുപ്രധാന അഡ്മിന് പൊലീസ് അയച്ച മെസേജ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത്.
‘കേരളത്തിലെ ഗ്രൂപ്പുകൾ എല്ലാം 3 ദിവസത്തേക്ക് സൈബർ സെല്ലിൻ്റെ നിരീക്ഷണത്തിൽ ആണ്. കൊറോണയെ പറ്റി ജനങ്ങളെ ഭയപ്പെടുത്തുന്ന സന്ദേശം കൈമാറിയാൽ 3 വർഷം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ആയതിനാൽ ഗ്രൂപ്പ് അഡ്മിൻ എല്ലാവരും ശ്രദ്ധിക്കുക. ഒരാൾ സന്ദേശം കൈമാറിയാൽ ആദ്യം അറസ്റ്റ് ചെയ്യുന്നത് ഗ്രൂപ്പ് അഡ്മിനെ ആയിരിക്കും. ആയതിനാൽ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യുകയോ സെറ്റിംഗ്സ് മാറ്റി ഇടുകയോ ചെയ്യുക.
ആരും കൊറോണയുടെ ട്രോൾ പോസ്റ്റ് ഒന്നും ഗ്രൂപ്പിൽ ഇടേണ്ട. എല്ലാം ന്യൂസ് വഴി അറിയുന്നുണ്ടല്ലോ. സഹകരിക്കുക.
കേരള പൊലീസ്
സൈബർ സെൽ യൂണിറ്റ്
തിരുവനന്തപുരം’
ഇങ്ങനെയായിരുന്നു പോസ്റ്റ്.