തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഹോമിയോ ചികില്‍സ ഫലപ്രദമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. ആരോഗ്യ മന്ത്രിയുടേത് ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനയാണ്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച്‌ കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുതെന്ന് ഐഎംഎ കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ തെറ്റായ പ്രസ്താവന നടത്തരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ ദിവസം, ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധത്തിന് ഹോമിയോ മരുന്ന് നല്ലതാണെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവാണെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കുറച്ചു പേര്‍ക്ക് മാത്രമെ വൈറസ് ബാധിതരായിട്ടുള്ളൂ. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുമുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.