ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ 12 തീരദേശ ന​ഗരങ്ങള്‍ വെളളത്തിനടിയില്‍ ആകുമെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ട്. ചെന്നൈ, വിശാഘപട്ടണം, തൂത്തുക്കുടി കേരളത്തില്‍ കൊച്ചി അടക്കമുളള ന​ഗരങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2030 ഓടെ കേരള തീരത്തെ കടല്‍ നിരപ്പ് 11 സെന്റിമീറ്റര്‍ ഉയരുമെന്നും ​ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഇതിന്റെ ഫലമായി ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥാ മാറ്റം നിരീക്ഷിക്കാനായി ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുളള സംഘടനയാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് അഥവാ ഐപിസിസി. നാസയുമായി ച സമുദ്രജലനിരപ്പ് പ്രവചന രീതിയെ അവലംബമാക്കി നടത്തിയ പഠനം പറയുന്നതനുസരിച്ച്‌ സംസ്ഥാനത്ത് 2,100ഓടെ 71 സെന്റിമീറ്റര്‍ കടല്‍ കയറും. 2,150ല്‍ ഇത് 1.24 മീറ്ററാകും

നാസയുമായി ചേര്‍ന്ന് സമുദ്രജലനിരപ്പ് പ്രവചന രീതിയെ അവലംബമാക്കി നടത്തിയ ശാസ്ത്രീയ പഠനപ്രകാരം സംസ്ഥാനത്ത് 2,100ഓടെ 71 സെന്റിമീറ്റര്‍ കടല്‍ കയറും. 2,150ല്‍ ഇത് 1.24 മീറ്ററാകും. ഒരു മീറ്റര്‍ ജലനിരപ്പുയര്‍ന്നാല്‍ ആലപ്പുഴയിലെ കുട്ടനാട് അടക്കം 372 ചതുരശ്ര കിലോമീറ്റര്‍ ഭൂമി സംസ്ഥാനത്ത് കടലിന് അടിയിലാകും. ലോകത്ത് തന്നെ സമുദ്രനിരപ്പിനെക്കാള്‍ വളരെ താഴ്ന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. ജലനിരപ്പ് ഉയര്‍ന്നാല്‍ ദൂരവ്യാപക പ്രതിസന്ധികളായിരിക്കാം കൊച്ചിയിലും കുട്ടനാടും ഉണ്ടാകുക.

1988 മുതലാണ് ഐപിസിസി (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) കാലാവസ്ഥ മാറ്റങ്ങളും മറ്റും സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. എട്ടുവര്‍ഷം മുമ്ബാണ് അവസാനത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇപ്പോള്‍ സമര്‍പ്പിച്ചത് ആറാമത്തെ റിപ്പോര്‍ട്ടാണ്. ഏഷ്യയിലുടനീളമുള്ള സമുദ്രനിരപ്പ് ശരാശരി ആഗോള നിരക്കിനേക്കാള്‍ വേഗത്തിലാണെന്നും സമുദ്രനിരപ്പില്‍ അങ്ങേയറ്റം മാറ്റങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വെളളത്തിനടിയില്‍ ആകുന്ന തീരദേശ ന​ഗരങ്ങളില്‍ കൊച്ചിയില്‍ 2.32 അടി ഉയരത്തിലും ഒഡിഷയില്‍ 1.93 അടി ഉയരത്തിലും പശ്ചിമ ബംഗാളിലെ ഖിദിപൂറില്‍ 0.49 അടിയും വിശാഖപട്ടണത്ത് 1.77 അടി ഉയരത്തിലും ചെന്നൈയില്‍ 1.87 അടിയും തൂത്തുക്കുടിയില്‍ 1.9 അടി ഉയരത്തിലും കടല്‍ കയറാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. 2019 സെപ്റ്റംബറില്‍ പുറത്തുവന്ന ഐപിസി റിപ്പോര്‍ട്ടിലും കടല്‍ കവരുമെന്ന് ഉറപ്പായ തീര​ന​ഗരങ്ങളില്‍ ഒന്ന് കൊച്ചിയായിരുന്നു.