ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. സംസ്ഥാനം കൊവിഡ് കേസുകള്‍ കുറച്ചുകാണിക്കുകയാണെന്നും തങ്ങളുടെ വീഴ്ചമറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി മന്ത്രിമാര്‍ ചിത്രീകരിക്കുന്നു.എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കണം.

മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലില്‍ തന്നെ മുപ്പതോളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. കേസുകള്‍ കുറച്ച്‌ കാണിക്കാന്‍ പരിശോധനകള്‍ കുറച്ച്‌ നടത്തുന്നു.പരിശോധനയുടെ കാര്യത്തില്‍ കേരളം ഇരുപത്താറാം സ്ഥാനത്താണ്. എന്നാല്‍ കളളക്കണക്കില്‍ ഒന്നാമതും. സാമൂഹ്യവ്യാപനം ഒഴിവാക്കാനുള്ള ഐ.സി.എം.ആര്‍ നിര്‍ദ്ദേശവും പിന്തുടരുന്നില്ല.ലോകം കേരള മോഡലില്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്.

പെയ്ഡ് ക്വാറന്റൈനിലും പ്രവാസികളെ കബളിപ്പിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ഹോം ക്വാറന്റൈന്‍ പരാജയമെന്ന് തെളിഞ്ഞു.പ്രവാസികളെ തിരികെ എത്തിക്കാന്‍ സംസ്ഥാനം ഉത്സാഹിക്കുന്നില്ല.. കൂടുതല്‍ പ്രവാസികളെ എത്തിക്കാന്‍ സംസ്ഥാനം തടസം നില്‍ക്കുകയാണ്

-വി.മുരളീധരന്‍ പറഞ്ഞു.