കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച ഒന്നര വയസുകാരന്‍ മുഹമ്മദിനായി സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ ചികിത്സയ്ക്കായുള്ള 18 കോടി രൂപ സമാഹരിച്ചത് ഏതാനും ദിവസങ്ങള്‍ കൊണ്ട്. ചികിത്സാ ചിലവായ 18 കോടി രൂപ അക്കൗണ്ടിലേക്ക് ലഭിച്ചതായി മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

മുഹമ്മദ് ചികിത്സാ സഹായ നിധി ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നതായി കല്യാശേരി എംഎല്‍എ എം വിജിന്‍ പറഞ്ഞു. ” നന്ദി.. മുഹമ്മദ് ചികിത്സാ സഹായ നിധി ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു..
പിന്തുണച്ചവര്‍ക്ക്, കൂടെ നിന്നവര്‍ക്ക്.. എല്ലാവര്‍ക്കും നന്ദി.” വിജിന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഹമ്മദിന്റെ സഹോദരിയായ അഫ്രയാണ് തന്റെ കുഞ്ഞനുജന്റെ രോഗബാധയെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പറഞ്ഞത്. പേശികളെ ക്ഷയിപ്പിക്കുന്ന തരത്തിലുള്ള അപൂര്‍വ ജനിതക രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. 15 വയസ്സുകാരിയായ അഫ്രക്ക് നേരത്തെ ഈ അസുഖം ബാധിച്ചിരുന്നു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മക്കളാണ് മുഹമ്മദും അഫ്രയും.

പതിനായിരത്തിലൊരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. ഇതിനായുള്ള സോള്‍ജെന്‍സ്മ എന്ന മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. ഒരു ഡോസിന് 18 കോടി രൂപയാണ് ഈ മരുന്നിന്റെ വില.

മൂന്ന് ദിവസം മുന്‍പാണ് തന്റെ അനിയന്റെ രോഗത്തെക്കുറിച്ചും മരുന്നിന്റെ വിലയെക്കുറിച്ചും അഫ്ര പറയുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിറകെ ചികിത്സാ ആവശ്യത്തിനുള്ള അക്കൗണ്ടിലേക്ക് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി പണം ഒഴുകിയെത്തുകയായിരുന്നു.

മുഹമ്മദിന്റെ ചികിത്സയ്ക്ക് പണം അയക്കാന്‍ അപേക്ഷിച്ചുകൊണ്ട് നിരവധി പേരാണ് വാട്സ്‌ആപ്പിലും ഫെയ്സ്ബുക്കിലുമടക്കം അക്കൗണ്ട് വിവരങ്ങളും രോഗത്തെക്കുറിച്ച്‌ പറയുന്ന അഫ്രയുടെ വീഡിയോയും പങ്കുവച്ചത്.

അക്കൗണ്ടിലേക്ക് 14 കോടി രൂപ എത്തിയെന്നും ഇനി നാല് കോടി രൂപ കൂടി മതിയെന്നുമുള്ള വാര്‍ത്ത തിങ്കളാഴ്ചയോടെ പുറത്തുവന്നിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളിലാണ് ശേഷിക്കുന്ന നാല് കോടി കൂടി അക്കൗണ്ടിലെത്തിയത്.