രണ്ടാം മോദി സ‌ര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയ്‌ക്ക് മുന്നോടിയായി ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ രാജിവച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ സ്ഥാനം രാജിവച്ചു. ഹര്‍ഷ് വര്‍ദ്ധന് പുറമെ കേന്ദ്ര രാസവളം വകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ, തൊഴില്‍മന്ത്രി സന്തോഷ് ഗാംഗ്‌വാര്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍ എന്നിവര്‍ രാജിവച്ചു. പുറമേ സഹമന്ത്രിമാരായ സഞ്ജയ് ധോത്രെ, പ്രതാപ് സാരംഗി, ബാബുല്‍ സുപ്രിയോ തുടങ്ങി എട്ടോളം മന്ത്രിമാര്‍ രാജിവച്ചു.
അതേസമയം മുതിര്‍ന്ന ബിജെപി നേതാക്കളില്‍ നാരായണ്‍ റാണെ, സര്‍ബാനന്ദ് സോനാവാല്‍, ജ്യോതിരാദിത്യ സിന്ധ്യ, മീനാക്ഷി ലേഖി എന്നിവരും കേന്ദ്രമന്ത്രിസഭയിലെത്തും.
കേരളത്തില്‍ നിന്നും വി.മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും. രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിയാകും.
തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ എല്‍.മുരുകന്‍ കേന്ദ്രമന്ത്രിയാകും. കര്‍ണാടകയില്‍ നിന്നും നാലുപേര്‍ കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചന. രാജീവ് ചന്ദ്രശേഖറിന് പുറമേ ശോഭാ കരന്തലജെ, എ.നാരായണസ്വാമി, ഭഗ്‌വന്ത് ഖുബ എന്നിവരും മന്ത്രിയാകും.