തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. പാവപ്പെട്ടവര്‍ക്കുള്ള കേന്ദ്രഭവന പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. ‘കയറിക്കിടക്കാന്‍ ഒരു കൂരയില്ലാതെ വലയുന്ന പാവങ്ങളെ സഹായിക്കാനുള്ളതാണ് പിഎംഎവൈ. 2016-17ല്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ട 42,431 വീടുകളുടെ സ്ഥാനത്ത് കേരളം അനുവാദം നല്‍കിയത് 17,287 എണ്ണത്തിന് മാത്രമാണ് എന്നത് സംസ്ഥാനത്തോട് ചെയ്ത വഞ്ചനയാണ്’.

വി മുരളീധരന്‍ പറഞ്ഞത്: ‘മാനദണ്ഡങ്ങള്‍ പാലിക്കാതെയും യോഗ്യരല്ലാത്തവരെ ഉള്‍പ്പെടുത്തിയും പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യം അട്ടിമറിച്ചിരിക്കുന്നു. പൂര്‍ത്തിയാവാത്ത വീടുകളുടെ വ്യാജചിത്രം അപ് ലോഡ് ചെയ്തതടക്കം നിരവധി ക്രമക്കേടുകളാണ് സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. “എല്ലാവര്‍ക്കും ഭവനം” എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പിഎംഎവൈയെ ഇകഴ്ത്തിക്കാണിക്കാന്‍ പലതും ചെയ്തിട്ടുണ്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്’.

‘ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഭവനനിര്‍മ്മാണത്തിന് കേന്ദ്രം ആകെ നല്‍കിയത് 881 കോടിയാണെന്ന് എഴുതിയിരുന്നു. ഐസക്ക് അതെഴുതുന്ന സമയത്ത് നഗരമേഖലയില്‍ മാത്രം കേരളത്തില്‍ 932 കോടി രൂപ ലഭിച്ചുവെന്ന് പിന്നീട് വിവരാവകാശ രേഖ തെളിയിച്ചു. കേന്ദ്രപദ്ധതികളോട് തുടര്‍ച്ചയായി പ്രതികാരാത്മക സമീപനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിച്ചിട്ടുള്ളത്’.

‘കേന്ദ്രം നല്‍കുന്ന ഏത് സഹായത്തെയും വിലകുറച്ച്‌ കാണാനും തെറ്റിദ്ധരിപ്പിക്കാനും ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. കോവിഡ് മഹാമാരി ജനങ്ങളെ ദുരിതത്തിലാക്കിയ പോയവര്‍ഷവും കേരളത്തില്‍ പിഎംഎവൈ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമയത്ത് കണക്കുകള്‍ നല്‍കാതെ ദുരന്ത നിവാരണ ഫണ്ട് അനുവദിപ്പിക്കുന്നതില്‍ ബോധപൂര്‍വം കാലതാമസം വരുത്തി. പിന്നീട് കേന്ദ്രമൊന്നും തരുന്നില്ലെന്ന് പാടിനടന്നു. വന്യമൃഗശല്യം നേരിടാന്‍ കേന്ദ്രം അനുവദിച്ച ഫണ്ട് പാതിയും പാഴാക്കിയതും വാര്‍ത്തയായിരുന്നു. 2014മുതല്‍ 2020വരെ അനുവദിച്ച 62.89 കോടിയില്‍ കേരളം ചിലവിട്ടത് 32.74 കോടി മാത്രമാണ്’.

‘വികസന, ജനക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന കോടികള്‍ പാഴാക്കിക്കൊണ്ടാണ് വന്‍തുകയുടെ വിദേശവായ്‌പ എടുക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം……! നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള വിരോധം തീര്‍ക്കാന്‍ പാവങ്ങളുടെ അവകാശം നിഷേധിക്കുന്ന നെറികെട്ട രാഷ്ട്രീയം ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം’.