കിറ്റെക്‌സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.

വിവാദം ഉയർന്ന് വന്ന അന്ന് തന്നെ കമ്പനി ഉടമയെ വിളിച്ചിരുന്നു. നിക്ഷേപത്തിൽ നിന്ന് പിന്മാറുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയും ഉടമയെ വിളിച്ചു. മാനേജ്‌മെന്റ് ഇതുവരെ സർക്കാരിനോ മുഖ്യമന്ത്രിക്കോ പരാതി നൽകിയിട്ടില്ല. എന്നിട്ടും കിറ്റക്‌സ് സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിച്ചു. ഇത്തരം അധിക്ഷേപം നടത്താൻ തക്കവണ്ണം ഗവൺമെന്റ് ഒന്നും മോശമായി ചെയ്തിട്ടില്ല.

വ്യവസായ വകുപ്പിൽ എന്തുകൊണ്ട് കിറ്റക്‌സ് പരാതി നൽകിയില്ലെന്നും പി.രാജീവ് ചോദിച്ചു. അസെന്റുമായി ബന്ധപ്പെട്ടും കിറ്റെക്‌സ് ഉടമ ഉയർത്തിയത് വ്യാജ പ്രചാരണമാണെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.