വിവാദങ്ങക്കിടെ കിറ്റക്സ് -മായി അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റക്സിലെത്തി ചെയര്‍മാന്‍ സാബു എം ജേക്കബിനെ നേരില്‍ കണ്ട് പരാതികള്‍ കേട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് വ്യവസായിക വകുപ്പ് മന്ത്രി മന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കുകയൊള്ളുവെന്നാണ് സാബു എം ജേക്കബിന്റെ നിലപാട്.

വിവിധ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാരിനെതിരെ കിറ്റക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ് രംഗത്ത് വന്നത് . കേരളത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പദ്ധതിയില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റക്സ് കമ്ബനിയില്‍ എത്തി സാബു ജേക്കബില്‍ നിന്ന് വിവരങ്ങള്‍ തേടി. അദ്ദേഹത്തിന്റെ പരാതികള്‍ സ്വീകരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇവര്‍ റിപ്പോര്‍ട്ട് നല്‍കും.

വ്യവസായ വകുപ്പ് മന്ത്രി ഉള്‍പ്പെടെ അനുരഞ്ജനത്തിന് ശ്രമിക്കുമ്ബോള്‍ ചില ഉദ്യോഗസ്ഥര്‍ വീണ്ടും വീണ്ടും നോട്ടീസ് അയക്കുക ആണെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തുന്നു. തന്റെ സ്ഥാപനവുമായി ബന്ധമില്ലാത്ത നിയമം ഉപയോഗിച്ചാണ് നോട്ടീസ് അയക്കുന്നത്. 76 നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബര്‍ ഇന്‍സ്പെക്ടര്‍ രണ്ടാം തീയതി നോട്ടീസ് നല്‍കിയതായും സാബു എം ജേക്കബ് പറയുന്നു.

കിറ്റക്സ് കമ്ബനിയില്‍ നിന്ന് കടമ്ബ്രയാറിലേക്ക് മാലിന്യം ഒഴുകുന്നതിന് പരിശോധനകളില്‍ തെളിവില്ല എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി വ്യവസായ വകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം പറഞ്ഞു.പരാതിയുണ്ടെങ്കില്‍ ബാബു ജേക്കബിന് സര്‍ക്കാരിന് നേരിട്ട് അറിയിക്കാമായിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.