ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രം തയാറാകാത്തതിനാല്‍ വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് ഇക്കാര്യം അറിയിച്ചു കൊണ്ട് അണ്ണാ ഹസാരെ കത്തയച്ചു. സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയവയാണ് ഹസാരെ മുന്നോട്ട് വച്ച ആവശ്യങ്ങള്‍.

ഇതേ ആവശ്യങ്ങളുടെ പേരില്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തില്‍ 2019 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹസാരെ നിരാഹാര സത്യഗ്രഹം തുടങ്ങിയിരുന്നു. എന്നാല്‍ സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും മറ്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കുന്നതിനെ പറ്റിയും അന്നത്തെ കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് രേഖാമൂലം സഹിതം ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് 2019 ഫെബ്രുവരി അഞ്ചിന് ഹസാരെ നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.

2019 ഒക്ടോബര്‍ 30നകം ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, വാഗ്ദാനങ്ങള്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും അതിനാല്‍ നിരാഹാര സത്യഗ്രഹം വീണ്ടും ആരംഭിക്കാന്‍ ആലോചിക്കുന്നതായും ഹസാരെ കത്തില്‍ പറയുന്നു.