കൊച്ചി: കസ്റ്റഡിയില്‍ മാനസിക പീഡനം നേരിടുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന . അഭിഭാഷകന്‍ വഴിയാണ് സ്വപ്ന സുരേഷ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയെ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് അഭിഭാഷകന്‍ പറഞ്ഞു. വനിത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യം ഇല്ലാതെ തുടര്‍ച്ചയായി ആറു മണിക്കൂര്‍ ചോദ്യം ചെയ്തു എന്നും സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു.

പ്രതികളെ കസ്റ്റഡിയില്‍ പീഡിപ്പിച്ചാല്‍ നടപടി ഉണ്ടാകും എന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചോദ്യം ചെയ്യലിന് ഇടവേള നല്‍കണമെന്നും രാവിലെ 10 മുതല്‍ 5വരെ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും പറഞ്ഞു. സ്വപ്നയുടെ മൊഴിയില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ അനുസരിച്ച്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടു.

ശിവശങ്കറിന്‌ സ്വപ്നയുടെ വ്യക്തിത്വത്തെ കുറിച്ച്‌ വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അടുത്ത ബന്ധമാണ് എം ശിവശങ്കറുമായി ഉണ്ടായിരുന്നെതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് പറഞ്ഞു. സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രളയ സഹായം സ്വരൂപിക്കാണ എം ശിവശങ്കര്‍ യു എ ഇ യില്‍ പോയ സമയത്ത് സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍.