റിയാദ്: നാളെ മുതല്‍ തുടങ്ങുന്ന കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൗദി അറേബ്യ. പിന്നെ ഒരിക്കലും സൗദിയില്‍ കടക്കാന്‍ അനുവദിക്കില്ല. സ്വദേശികളില്‍ നിന്നും കടുത്ത പിഴ ഈടാക്കും. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് നേരത്തെ അനുവദിച്ച എല്ലാ കര്‍ഫ്യൂ പാസുകളും ഓണ്‍ലൈനില്‍ പുതുക്കണം.

27 വരെയാണ് കര്‍ഫ്യൂ. പെരുന്നാള്‍ അവധി ദിനത്തില്‍ കൂടിച്ചേരലുകള്‍ വ്യാപകമായി ഉണ്ടാകുമെന്നതിനാലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. കര്‍ശന നിബന്ധനകളാണ് കര്‍ഫ്യൂ കാലയളവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതാനും അത്യാവശ്യ സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പ്രത്യേക പാസുമായിട്ടാവണം അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടത്.

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങള്‍ കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം.ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ അകത്തോ പുറത്തോ ഒത്തുകൂടിയാല്‍ 5,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. സ്ഥാപനം അടച്ചു പൂട്ടിക്കും.