ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബോറിസ് ജോണ്‍സണെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ‘വ്യാഴാഴ്ച വൈകീട്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. സുഖംപ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമായതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. ഇപ്പോള്‍ മികച്ച നിലയിലാണ്’- യുകെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.