വനിത സംഘടനയായ ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തന്നെ സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയില്‍ നിന്ന് ഒരാള്‍പോലും തിരിഞ്ഞു നോക്കിയില്ലെന്ന് സാന്ദ്ര പറയുന്നു. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നടക്കം നിരവധി പേര്‍ തന്നെ വിളിച്ച്‌ ആരോഗ്യനില അന്വേഷിച്ചെന്നും സാന്ദ്ര യൂട്യൂബ് ലൈവില്‍ വ്യക്തമാക്കി.

സാന്ദ്ര തോമസിന്റെ വാക്കുകള്‍-

‘ഒരാഴ്ചയായി വീട്ടില്‍ പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ച്‌ ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാന്‍ തുടങ്ങി. അങ്ങനെ കളിച്ച്‌ ചിരിച്ച്‌ ഞങ്ങളൊക്കെ വീട്ടിലെത്തി. പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാന്‍ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളില്‍ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.

നാല് ദിവസം ഞങ്ങള്‍ അങ്ങനെ വീട്ടിലായിരുന്നു. ഓരോദിവസം കഴിയുംതോറും എന്റെ അവസ്ഥ മോശമായി. ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാന്‍ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാന്‍ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓര്‍മയുള്ളു. പിന്നെ ഞാന്‍ ഡൈനിങ് ടേബിളിന്റെ അടിയില്‍ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു.

എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോള്‍ മനസിലായി ഞാന്‍ നിലത്താണെന്ന്. മുഖം മുഴുവന്‍ കോടി പോയി. ഞരമ്ബ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാന്‍ അഞ്ചു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.

ഹോസ്പിറ്റലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ബെഡ് ഒഴിവില്ല. കോവിഡ് രോഗികള്‍ക്കാണ് മുന്‍ഗണന എന്ന് പറഞ്ഞു. എന്തായാലും ഹോസ്പിറ്റലില്‍ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയില്‍ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടര്‍ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്‍മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടര്‍മാര്‍ നാല് വഴിക്ക് ഓടുന്നു’.