മസ്കത്ത്: റോഡ് എഞ്ചിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായി വിലയിരുത്തുന്ന ഒമാന്‍-സൗദി റോഡ് ഈ വര്‍ഷം അവസാനം തുറക്കുന്നതോടെ ജി.സി.സി കര-ഗതാഗത രംഗത്ത് പുതുചരിത്രമാകും.
റോഡ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടന്നതായി സൗദി അറേബ്യയിലെ ഒമാന്‍ അംബാസഡര്‍ സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍ക്കിയും ഒമാന്‍ ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലെം മുഹമ്മദ് അല്‍ നുഐമിയും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യത്തിലോ റോഡ് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
റോഡിന്‍റെ നിര്‍മാണം 2014ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ സൗദി ഭാഗത്തെ നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ നിമിത്തമാണ് പൂര്‍ത്തീകരണം നീണ്ടത്. റോഡ് നിര്‍മാണത്തിന്‍റെ പൂര്‍ത്തീകരണം സംബന്ധിച്ച് നേരത്തേയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് ഔദ്യോഗിക തലത്തില്‍ സ്ഥിരീകരണം വരുന്നത്.
സൗദിയുടെ കിഴക്കന്‍ മേഖലയിലെ ഹറാദ് പട്ടണത്തില്‍ നിന്ന് ആരംഭിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടം പിടിച്ച മരുഭൂമിയായ റുബ്ബുല്‍ഖാലിയിലൂടെ കടന്നുപോയി ഒമാനിലെത്തുന്ന റോഡിന് 740 കിലോമീറ്ററാണ് ദൈര്‍ഘ്യം. റുബ്ബുല്‍ഖാലിയിലൂടെയാണ് റോഡിന്‍റെ ഏറിയ ഭാഗവും കടന്നുപോകുന്നത്.
നിലവില്‍ യു.എ.ഇ വഴിയാണ് ഒമാനിലുള്ളവര്‍ സൗദിയിലേക്ക് പോകുന്നത്. പുതിയ റോഡ് വരുന്നതോടെ യാത്രാ സമയത്തില്‍ 16 മണിക്കൂറോളം ലാഭിക്കാനാകും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കച്ചവട, സാമൂഹിക സാംസ്കാരിക ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളവും സമൃദ്ധവുമാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. സാഹസികമെന്ന് പറയാവുന്ന യാത്രാനുഭവം സമ്മാനിക്കുന്ന രാജ്യാന്തര പാതയാണിത്. ദിശാസൂചികകളും സ്ഥലഫലകങ്ങളും മറ്റ് റോഡ് സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഉടന്‍ അതും പൂര്‍ത്തിയാകുന്നതോടെ പാത യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും.
ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്നാണ് ഒമാനിലെ റോഡ് തുടങ്ങുന്നത്. ഇതിന്റെ നിര്‍മാണം 2013ല്‍ പൂര്‍ത്തിയായിരുന്നു. 160 കിലോമീറ്ററാണ് ഒമാന്‍ ഭാഗത്തെ ദൈര്‍ഘ്യം. 580 കി.മീ ആണ് സൗദിയിലൂടെയുള്ള റോഡിന്‍റെ ദൈര്‍ഘ്യം.
സാഹസികരായ മരുഭൂയാത്രക്കാര്‍ക്ക് പോലും വെല്ലുവിളി നിറഞ്ഞ ഇടമായാണ് റുബ്ബുല്‍ഖാലി വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് യാത്രികന്‍ വില്‍ഫ്രഡ് തെസീഗറുടെ റുബ്ബുല്‍ ഖാലി അനുഭങ്ങള്‍ ഏറെ ത്രസിപ്പിക്കുന്നതാണ്. ഈ ഭാഗത്തുകൂടിയുള്ള റോഡ് നിര്‍മാണം അതീവ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കാറ്റില്‍ ഇടക്കിടെ രൂപം മാറുന്ന മരുഭൂമിയില്‍ ഏകദേശം 130 ദശലക്ഷം ഘന അടി മണല്‍ നീക്കം ചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. 26 പിരമിഡുകളുടെ വലുപ്പത്തിന് തുല്യമായ മണലാണ് റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മാറ്റിയതെന്ന് സൗദി ഭാഗത്തെ കരാറുകാരായ ഫാംകോ അറിയിച്ചു. ലോകോത്തര നിര്‍മാണക്കമ്ബനികളിലെ 600ല്‍ അധികം ജോലിക്കാരും യന്ത്രസാമഗ്രികളും കഠിന പ്രയത്നം നടത്തിയാണ് റോഡ് പാകപ്പെടുത്തിയത്.
റുബ്ബുല്‍ ഖാലിയിലൂടെയുള്ള യാത്ര ത്രസിപ്പിക്കുന്നതും സാഹസികവുമായ അനുഭൂതിയാകും സമ്മാനിക്കുക. അല്അഹ്സയിലെ ഹറദ് പട്ടണത്തില്‍നിന്ന് തുടങ്ങി അതിര്‍ത്തി ഗ്രാമമായ ബത്ഹയിലൂടെ ഷൈബ എണ്ണപ്പാടങ്ങള്‍ പിന്നിട്ടാണ് പാത റുബ്ബുല്‍ഖാലിയിലേക്ക് കടക്കുന്നത്.അറബ് ലോകത്തിെന്റ ഗതാഗത ചരിത്രത്തിലെ പുതിയ അധ്യായമായാണ് ഈ പാതയെ ഇരു രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്.



