റോം: ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന റെക്കോർഡ് ഇനി എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് സ്വന്തം. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ റെക്കോർഡാണ് ബെനഡിക്ട് മാർപാപ്പ മറികടന്നത്. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. 1740ൽ അന്തരിച്ച ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മൂന്നാമത്തെ പാപ്പ.

1676-ല്‍ എണ്‍പത്തിയാറാം വയസിൽ മരിച്ച ക്ലെമന്റ് പത്താമൻ മാർപാപ്പയാണ് നാലാം സ്ഥാനത്ത് വരുന്നത്. ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ 84 വയസ്സ് വരെയാണ് ജീവിച്ചിരുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1963ൽ എൺപത്തിയൊന്നാം വയസ്സിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പ 80 വയസ്സ് വരെയാണ് ജീവിച്ചത്. വെറും 33 ദിവസം മാത്രം പത്രോസിന്റെ സിംഹാസനത്തിലിരുന്ന ജോൺ പോൾ ഒന്നാമൻ മാർപാപ്പ 65ാം വയസ്സിലാണ് അന്തരിച്ചത്. 2013ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനുശേഷം പകരക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇപ്പോൾ 83 വയസ്സാണുള്ളത്.

സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. പാപ്പയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.