ന്യൂയോർക്ക്: റോമിൽ അന്തരിച്ച പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന് ഫോമ ആദരാഞ്ജലികൾ അർപ്പിച്ചു. ലോകത്തിന് കത്തോലിക്കാ സഭയുടെ സമർഥനായ ദൈവശാസ്ത്രജ്ഞനെ നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു. ജനറൽ സെക്രട്ടറി ഓജസ് ജോണ്, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
അതേസമയം എമരിറ്റസ് പാപ്പാ ബെനഡിക്റ്റ് 16ാമന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കം അനേകം ലോക നേതാക്കൾ അനുശോചനം അർപ്പിച്ചു. സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ നിലയുറപ്പിച്ച ദൈവശാസ്ത്രജ്ഞനായി എക്കാലത്തും ബെനഡിക്ട് പതിനാറമൻ സ്മരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ അനുശോചനം അറിയിച്ചത്. വൈസ് പ്രസിഡൻറായിരിക്കേ, 2011 ൽ വത്തിക്കാനിൽ ബെനഡിക്ട് 16ാമനുമായി നടത്തിയ കൂടിക്കാഴ്ച ബൈഡൻ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
2005 ഏപ്രിൽ 19 നായിരുന്നു ജോസഫ് റാറ്റ്സിംഗർ കത്തോലിക്ക സഭയുടെ 265ാം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് അദ്ദേഹത്തിന് 78 വയസായിരുന്നു. 600 വർഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ഏക മാർപാപ്പയാണ് എമരിറ്റസ് പോപ്പ് ബെനഡിക്ട്. തിരുസഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപമാണ് ബെനഡിക്ട് പാപ്പായുടെ ഭൗതിക ശരീരം അടക്കം ചെയ്യുന്നത്.
1,000 വർഷങ്ങൾക്കിടെ പാപ്പാ പദവിയിലെത്തിയ ആദ്യത്തെ ജർമൻ സ്വദേശിയായ ബെനഡിക്ട് പതിനാറമൻ ജർമൻ മനസുകളിൽ എക്കാലവും ജീവിക്കും.