ജയ്പൂര്‍| ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങിലേക്ക് സച്ചിന്‍ പൈലറ്റിനും ക്ഷണം. കോണ്‍ഗ്രസുമായുള്ള അനുരജ്ഞനത്തിന് ശേഷം തിരിച്ച്‌ വന്ന ആദ്യ യോഗമാണ് ഇന്ന് നടക്കുക. എല്ലാം മറന്നു ക്ഷണിച്ചും മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്ത ശേഷമാണ് യോഗത്തിന് ക്ഷണിച്ചത്.

തിരിച്ചു വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൈലറ്റ് ഇന്ന് ഗെഹ്ലോട്ടിനെ സന്ദര്‍ശിക്കാന്‍ പോകുന്നത്. നാളെ മുതല്‍ രാജസ്ഥാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇന്ന് യോഗം വിളിച്ചു ചേര്‍ത്തത്. രാഹുലിന്റെയും സോണിയയുടെയും കീഴില്‍ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഒരുമാസം കോണ്‍ഗ്രസില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. എല്ലാം മറന്നു ക്ഷമിച്ചും എല്ലാവരും മുന്നോട്ട് പോകണമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടാക്കിയപ്പോള്‍ പോലും പൈലറ്റിനെ നിലനിര്‍ത്താനാണ് രാഹുലും സോണിയയും ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, കഴിഞ്ഞ 18 മാസമായി പൈലറ്റ് തന്നോട് സംസാരിച്ചിരുന്നില്ലെന്ന ഗെഹ്ലോട്ട് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് ശേഷം ചൊവ്വാഴ്ചയാണ് പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.