പരാതി പറഞ്ഞ സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി. നാളെ സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. വിശദീകരണം കേട്ട ശേഷം മാത്രമായിരിക്കും പ്രതികരണം. തിരുത്തല്‍ വരുത്തണം എന്ന് നേരത്തെ ഉണ്ടായ സംഭവങ്ങളിലും സിപിഐഎം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നടപടി വേണമെന്ന് പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയത് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ് ജോസഫൈനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് വനിതാ കമ്മിഷന്‍ ആസ്ഥാനത്തേക്കായിരുന്നു മാര്‍ച്ച്.

ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബുവിനെ പോലെ ഇടതുസഹയാത്രികരും എം സി ജോസഫൈ നെതിരെ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും നിരവധി തവണ വിവാദ പരാമര്‍ശങ്ങള്‍ എം സി ജോസഫൈന്‍ നടത്തിയിട്ടുണ്ട്. വനിതാ കമ്മിഷന് അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ളതിനാല്‍ ഇതുവരെ അധ്യക്ഷയേയും അംഗങ്ങളെയും കാലാവധി തീരുംമുമ്പേ സര്‍ക്കാരുകള്‍ ഇറക്കിവിട്ടിട്ടില്ല.

ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷയോട് പരാതി പറഞ്ഞത് എറണാകുളം സ്വദേശിയായ യുവതിയാണ്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയില്ലെങ്കില്‍ അനുഭവിച്ചോ എന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി. ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിച്ചു. പ്രതികരണമാരാഞ്ഞപ്പോള്‍ മാധ്യമപ്രര്‍ത്തകരോട് എം സി ജോസഫൈന്‍ ക്ഷുഭിതയായി. നിലപാട് അവര്‍ ആവര്‍ത്തിച്ച് ന്യായീകരിച്ചു.