ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസിക്യൂഷൻ. പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറത്തു. പാമ്പിനെ കൊണ്ട് കടിപ്പിച്ചത് സർപ്പകോപമാണെന്ന് വരുത്തി തീർക്കാനെന്നുള്ള ക്രിമിനൽ ഗൂഢാലോചനയായിരുന്നു പ്രതിയുടേത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ നിലപാട്.
സർപ്പശാസ്ത്രജ്ഞനായ മവീഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്റിനറി സർജൻ ഡോ. കിഷോർകുമാർ, ഫോറൻസിക് മെഡിസിൻ മേധാവി ഡോ. ശശികല എന്നിവരടങ്ങിയ വിദഗ്ധ സമിതി പാമ്പുകടി സ്വാഭാവികമല്ലെന്ന് കണ്ടെത്തിയ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകൾ തെളിയിക്കാനായി കോടതിയിൽ വിസ്തരിച്ചു. രണ്ടു കടികളേറ്റ അകലം പരിശോധിക്കുമ്പോഴും പാമ്പിനെ ആയുധമാക്കി എന്ന് വ്യക്തം. ഉത്ര മരണപ്പെട്ടത് അസ്വാഭാവികമായ പാമ്പുകടിയാലാണെന്ന് പ്രോസിക്യൂഷൻ നിസംശയം തെളിയിച്ചതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. സൂരജിനെ വിഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്.



