ഇന്‍ഡ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ ഒമാന്‍ വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഒമാന്‍ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് വഴിയാണ് അറിയിച്ചത്.

ടുണീഷ്യ, ലെബനന്‍, ബ്രൂണായ്, ഇന്‍ഡോനേഷ്യ, എത്യോപ്യ, ഇറാന്‍, അര്‍ജന്റീന, ബ്രസീല്‍, സുഡാന്‍, ഇറാഖ്, ഫിലിപൈന്‍സ്, ടാന്‍സാനിയ, ദക്ഷിണാഫ്രിക, സിംഗപൂര്‍, ഘാന, സിയറ ലിയോണ്‍, ഗ്വിനിയ, കൊളംബിയ, നൈജീരിയ, ലിബിയ എന്നിവയാണ് പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങള്‍. അതേസമയം ഒമാനില്‍ പുതുതായി 1,675 കോവിഡ് കേസുകളും 17 മരണങ്ങളും ബുധനാഴ്ച റിപോര്‍ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 280,235 ആയി. 248,151 പേര്‍ രോഗമുക്തരായിട്ടുണ്ട്. മരണസംഖ്യ 3356 ആയി ഉയര്‍ന്നു.

വിമാന സെര്‍വീസുകള്‍ റദ്ദാക്കിയതോടെ മലയാളികളടക്കം അനേകം പേര്‍ പ്രതിസന്ധിയിലായി. ഇനി എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാത്തതും ആശങ്കയുണ്ടാക്കുന്നു.