ന്യൂഡല്‍ഹി: സുശാന്ത് സിങ് രാജ്പുത് 2013 മുതല്‍ ചികിത്സ തേടിയിരുന്നുവെന്ന കാര്യം അറിയാമായിരുന്നുവെന്ന് സമ്മതിച്ച് നടന്റെ സഹോദരിമാര്‍. 2013 മുതല്‍ സുശാന്ത് സൈക്യാട്രിസ്റ്റിനെ കണ്ടിരുന്നുവെന്നും, വിഷാദകരമായ അവസ്ഥയിലാണെന്ന കാര്യം സുശാന്ത് നേരിട്ട് പറഞ്ഞിരുന്നുവെന്നും ഇവര്‍ മുംബൈ പോലീസിന് മുമ്ബാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
സുശാന്തിന്റെ സഹോദരിമാരായ നീതു സിങ്, പ്രിയങ്ക സിങ്, മീതു സിങ് എന്നിവരാണ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിഹാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ സുശാന്തിന്റെ രോഗവിവരത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് കുടുംബം നല്‍കിയിരിക്കുന്ന മൊഴി. ഇതിനു നേരെ വ്യത്യസ്തമായ മൊഴിയാണ് ഇപ്പോള്‍ കുടുംബം നല്‍കിയിരിക്കുന്നത്.
സുശാന്ത് സിങ്ങിനൊപ്പം കുറച്ചു ദിവസം തങ്ങിയ സഹോദരി മീതു സിങ് സുശാന്ത് മരിക്കുന്നതിന് രണ്ട് ദിവസം മുമ്ബാണ് തിരികെ മടങ്ങിയത്. കഴിഞ്ഞ വര്‍ഷം തന്റെ മാനസികാവസ്ഥയെക്കുറിച്ച് സുശാന്ത് കുടുംബത്തോട് തുറന്നു പറഞ്ഞിരുന്നതായും മീതു സിങ് പോലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അവന്റെ മാനസികാവസ്ഥയെക്കുറിച്ച് കുടുംബത്തോട് മുഴുവന്‍ തുറന്നുപറഞ്ഞു. അതിനാല്‍ സഹോദരിമാര്‍ എല്ലാം മുംബൈയിലെ സുശാന്തിന്റെ ഫ്‌ളാറ്റില്‍ എത്തുകയും, അവനോടൊപ്പം കുറച്ചു ദിവസങ്ങള്‍ താമസിക്കുകയും, അവനെ വ്യക്തമായി ഓരോന്ന് പറഞ്ഞ് മനസിലാക്കുകയും ചെയ്തു. പ്രൊഫഷനിലെ ഉയര്‍ച്ച താഴ്ചകളായിരുന്നു അവന്റെ ജീവിതത്തെ ബാധിച്ചതെന്നും മീതു സിങ് മൊഴിയില്‍ വ്യക്തമാക്കുന്നു.