വാഷിങ്ടണ്‍: അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്നു. കഴിഞ്ഞ ആഴ്ച ഇത് പത്ത് ലക്ഷത്തിലേറെയായി ഉയര്‍ന്നു. അമേരിക്കയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരിച്ചടിയായ തൊഴില്‍ വിപണിയുടെ തിരിച്ചുവരവിന് കൂടുതല്‍ ആഘാതമായിരിക്കുകയാണ് ഇത്.

ആഗസ്റ്റ് 15 ന് അവസാനിച്ച ആഴ്ചയില്‍ 11.06 ലക്ഷം പേരാണ് ആനുകൂല്യത്തിനായി അപേക്ഷിച്ചത്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 9.71 ലക്ഷമായിരുന്നു. ഈ ആഴ്ച 9.25 ലക്ഷം പേര്‍ അപേക്ഷിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 22 ആഴ്ചയിലെ കണക്കുകള്‍ അവലോകനം ചെയ്തപ്പോള്‍ 21 ആഴ്ചകളിലും തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെയായിരുന്നു.ഇതാണ് വീണ്ടും പത്ത് ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. മാര്‍ച്ച്‌ മാസത്തിന് ശേഷം ഇതാദ്യമായാണ് ഈ പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്നത്.

അതേസമയം അമേരിക്ക തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ട്രംപ് ഭരണകൂടത്തിന് ഒട്ടും ശുഭകരമല്ല. കൊവിഡ് വ്യാപനം തടയുന്നതില്‍ ഭരണകൂടം വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നുണ്ട്.