2021 ലെ ആഗോള ഫയര്‍ പവര്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനം നേടി ചൈനയും നാലാം സ്ഥാനം നേടി ഇന്ത്യയും കരുത്ത് തെളിയിക്കുകയാണ്. സൈനിക ശക്തി, സാമ്ബത്തിക, ലോജിസ്റ്റിക്കല്‍ ശേഷി, ഭൂമിശാസ്ത്രം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റാങ്കിംഗ്. എന്നാല്‍ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള രാജ്യത്തിന്റെ കുതുപ്പിനെയാണ് ഇപ്പോള്‍ പ്രതിരോധ വിദഗ്ദ്ധര്‍ പഠന വിധേയമാക്കുന്നത്. അതാരുമല്ല ലോകത്തിന് അതിജീവനത്തിന്റെ മാതൃക തീര്‍ത്ത ജപ്പാനാണ് ആ രാജ്യം.

അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായ ജപ്പാന്റെ കൈവശം അമേരിക്കന്‍ നിര്‍മ്മിതമായി നൂറു കണക്കിന് അത്യാധുനിക വിമാനങ്ങളാണുള്ളത്. അമേരിക്കയ്ക്ക് ശേഷം ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ് 35 സ്റ്റെല്‍ത്ത് പോരാളികളുടെ രണ്ടാമത്തെ വലിയ ഓപ്പറേറ്ററാണ് ജപ്പാന്‍. ഇതിന് പുറമേ ആറാം തലമുറ യുദ്ധവിമാനവും രാജ്യം വികസിപ്പിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്ബോള്‍ ജപ്പാന്‍ ഏഷ്യയിലെ ശക്തമായ വായുശക്തിയായി വളരുകയാണെന്നത് നിരാകരിക്കാനാവാത്ത വാസ്തവമാണ്.

ഇന്തോ പസഫിക് മേഖലയില്‍ പ്രതിരോധത്തിനായി ഏറ്റവും കൂടുതല്‍ തുക ചിലിവിടുന്ന രാജ്യമായും ജപ്പാന്‍ മാറുകയാണ്. ആഗോള സൈനിക ചെലവില്‍ ഒമ്ബതാം സ്ഥാനത്താണ് അവരിപ്പോള്‍. 49.1 ബില്യണ്‍ ഡോളറാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. യു എസ് ജപ്പാന്‍ പരസ്പര സുരക്ഷാ ഉടമ്ബടി 1960 പ്രകാരം ജപ്പാന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വിളിപ്പുറത്ത് അമേരിക്കയുടെ സഹായം ലഭ്യമാകും എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

1954 ലെ സ്വയം പ്രതിരോധ സേന നിയമത്തിന് ശേഷമാണ് ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് (ജെ എ എസ് ഡി എഫ്) എന്നറിയപ്പെടുന്ന ജാപ്പനീസ് വ്യോമസേന നിലവില്‍ വന്നത്. 1970 കളില്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് (എംഎച്ച്‌ഐ) വികസിപ്പിച്ചെടുത്ത എഫ് 1 ആയിരുന്നു അവരുടെ ആദ്യത്തെ തദ്ദേശീയ യുദ്ധവിമാനം. പിന്നീട് അമേരിക്ക ഉപയോഗിക്കുന്ന അത്യാധുനിക വിമാനങ്ങള്‍ കൈയ്യാളുന്നതിലാണ് ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. യുഎസ് എഫ് 15 നിര്‍മ്മിക്കുന്നതിനുള്ള ലെസന്‍സും മിത്സുബിഷിക്ക് ഉണ്ട്.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും നൂതനമായ ജെറ്റുകളിലൊന്നായ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് എഫ് 35 ജെറ്റുകളുടെ വന്‍ ശേഖരം സ്വന്തമാക്കാനാണ് ജപ്പാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ജൂലായില്‍ 105 അഞ്ചാം തലമുറ വിമാനങ്ങള്‍ അമേരിക്കയില്‍ നിന്നും വാങ്ങുവാന്‍ തീരുമാനിച്ചിരിക്കുകയാണ് ജപ്പാന്‍. ഈ ഇടപാടിന് അമേരിക്ക അംഗീകാരവും നല്‍കിയിട്ടുണ്ട്. 23 ബില്യണ്‍ ഡോളറിന്റെ ഈ കരാര്‍ ജപ്പാനെ ലോകത്തിലെ എണ്ണം പറഞ്ഞ വ്യോമശക്തിയാക്കി മാറ്റും.

ചൈനയ്ക്ക് ആശങ്ക ഇന്ത്യയ്‌ക്കോ ?

ജപ്പാന്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുമ്ബോള്‍ ആശങ്കപ്പെടുന്നത് തീര്‍ച്ചയായും ചൈനയായിരിക്കും. ക്വാഡ് അടക്കമുള്ള കൂട്ടായ്മയില്‍ ഇന്ത്യയുടെ ഉത്തമ പങ്കാളിയാണ് ജപ്പാന്‍. ഇന്തോ ചൈന അതിര്‍ത്തിയിലടക്കം ഇന്ത്യയുടെ റോഡ് നിര്‍മ്മാണമടക്കമുള്ള പദ്ധതികളില്‍ ജപ്പാന്‍ സാമ്ബത്തിക സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നുമുണ്ട്. അടുത്തിടെ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധസമാന സാഹചര്യമുണ്ടായപ്പോഴും ചൈനയ്ക്ക് മേല്‍ ജപ്പാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് പ്രവര്‍ത്തനം ജപ്പാനും തലവേദനയായി തീര്‍ന്നിരിക്കുകയാണ്. ചൈനയുമായി സംഘര്‍ഷത്തിലുള്ള തായ്വാനുമായും ജപ്പാന്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്തോ പസഫിക് മേഖലയില്‍ ചൈനയ്ക്കിടയില്‍ അധികാര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍, ജപ്പാന് തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചേ മതിയാവൂ.