തിരുവനന്തപുരം: വിക്ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച പ്രവാസികളടക്കം 8 പേരെ തിരിച്ചറിഞ്ഞു സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ ഡോം നൂറിലധികം ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് 8 പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. 5 പേര്‍ സംസ്ഥാനത്ത് തന്നെ ഉള്ളവരും മൂന്ന് പേര്‍ പ്രവാസികളുമാണ്. 26 ഫെയ്സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. അപമാനിച്ചവരുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. 26 ഫെയ്സ്‍ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചതില്‍ നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു. പോലിസ് നിര്‍ദ്ദേശപ്രകാരം ഇവരുടെ ഫോണുകള്‍ രക്ഷിതാക്കള്‍ പോലിസിന് കൈമാറി.

വിക്ടേഴ്‍സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വ്യാപകമായ അശ്ലീല പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എഡിജിപി മനോജ്‌എബ്രഹാമിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വനിത കമ്മീഷനും യുവജന കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.