ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശക്തനായ പൊരുതുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവഡേക്കര്‍. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രാചരണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബി ജെ പി നേതൃത്വം മാറുമെന്നത് തെറ്റായ പ്രചാരണമാണ്. സുരേന്ദ്രന്‍ അടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ല. ബൂത്ത് മുതല്‍ മുഴുവന്‍ കമ്മിറ്റികളും ശക്തമാക്കും. നേതൃത്വം മാറുമെന്നത് സിപിഎമ്മും യുഡിഎഫും നടത്തുന്ന വ്യാജപ്രചാരണമാണെന്നും കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജാവദേക്കര്‍ പറഞ്ഞു.

യുവനേതാവായിരുന്ന കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയിട്ടും കേരളത്തില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രകടനം ദയനീയമായിരുന്നു.

പിന്നാലെ 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ദയനീയമായി പരാജയപ്പെട്ടു. കൈയിലുണ്ടായിരുന്ന നേമം സീറ്റ് നിലനിര്‍ത്താനായില്ല. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു.