ലഡാക്ക് : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ വെടിവെയ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളുടെയും സൈനികര്‍ മൂന്നുമാസത്തിലേറെയായി നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്താണ് വെടിവെയ്പ് നടന്നത്.

ഇന്ത്യയാണ് ആദ്യം വെടിവെച്ചതെന്നും, പ്രകോപനമുണ്ടാക്കിയതെന്നും ചൈന ആരോപിച്ചു. തുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചെന്ന് ചൈനീസ് വേസ്റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ മുറിച്ചു കടന്നു. ഉചിതമായ മറുപടി നല്‍കിയെന്നും ചൈന അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വന്‍ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. ഫിംഗര്‍ ഏരിയ ഉള്‍പ്പെടെ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍-മെയ് മുതല്‍ ഏറ്റുമുട്ടലിലാണ്. ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായി. കഴിഞ്ഞ ദിവസങ്ങളില്‍ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.