പി പി ചെറിയാൻ

ഹൂസ്റ്റൺ ∙ വാതിലിൽ തട്ടി വിളിച്ച ശേഷം അകത്തേക്കു കയറി അജ്ഞാതൻ വീട്ടിലുണ്ടായിരുന്ന കുട്ടികളെയും മാതാപിതാക്കളെയും വെടിവച്ചു. ആക്രമണത്തിൽ ഡോൺ വയ ലാഗ്‍വേ (29), ഗ്രിഗറി കാറി (35), ഹാർമണി (6) എന്നിവര്‍ കൊല്ലപ്പെട്ടു.

സോഫയിൽ നിരത്തി ഇരുത്തിയ ശേഷം ഒരോരുത്തരെയായി വെടിവയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെ സൗത്ത് ഹൂസ്റ്റൺ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. വീട്ടിൽ മാതാപിതാക്കളും 10 ഉം, 6 ഉം, ഒന്നും വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരുടെ എട്ടു വയസ്സുള്ള മകൻ ബന്ധുവിന്റെ വീട്ടിലായിരുന്നു.

സോഫയിൽ നിരത്തി ഇരുത്തിയശേഷം ആദ്യം വെടിയുതിർത്തത് 10 വയസ്സുള്ള പെൺകുട്ടിക്കു നേരെയാണ്. കയ്യിൽ വെടിയേറ്റ കുട്ടി നിലത്തേക്ക് വീഴുകയും, മരിച്ചതുപോലെ കിടക്കുകയും ചെയ്തതിനാൽ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. പിന്നീട് ആറു വയസ്സുള്ള കുട്ടിക്കും, മാതാപിതാക്കൾക്കും നേരെ വെടിയുതിർത്തു. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായി ഹൂസ്റ്റൺ പൊലീസ് പറഞ്ഞു. വെടിയേറ്റ പത്തു വയസ്സുകാരി മുത്തശ്ശിയുമായി ബന്ധപ്പെട്ടതോടെയാണു വിവരം പുറത്തറിഞ്ഞത്. ഒരു വയസ്സുള്ള കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട അക്രമിയെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇയാളെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് പൊലീസ് നിഗമനം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പത്തു വയസ്സുകാരിക്ക് കഴിയുന്നില്ല. സംഭവത്തെ കുറിച്ചു വിവരം നൽകുന്നവർക്ക് പൊലീസ് 5000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.